
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഓണാവധിക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കും.
അറസ്റ്റ് തടഞ്ഞെങ്കിലും ചോദ്യംചെയ്യാന്‍ തടസമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പരാതി കെട്ടിചമച്ചതാണെന്നും ഐടി ജീവനക്കാരന് തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും അസഭ്യം വിളിച്ചെന്നുമാണ് നടിയുടെ വാദം
കേസിൽ മൂന്നാം പ്രതിയായ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടിയുടെ കൂട്ടാളികളായ മൂന്നുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓണം അവധിക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
കേസിലെ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്. നിലവിൽ നടി ഒളിവിലെന്നാണ് സൂചന. കഴിഞ്ഞ 25-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. ആലുവ സ്വദേശി അലിയാര് ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്.