
കൊച്ചി: കാത്തിരിപ്പിനൊടുവിൽ രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലിറങ്ങുന്നു. ട്രെയിൻ ഗതാഗത രംഗത്ത് വിപ്ലവകരമായ കുതിപ്പേകിയ വന്ദേ ഭാരത് ട്രെയിൻ ശ്രേണിയിലെ പുതിയ പതിപ്പാണ് വന്ദേ ഭാരത് സ്ലീപ്പർ.
ആദ്യ വന്ദേ ഭാരത് സെപ്റ്റംബറിൽ സർവീസ് തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അറിയിച്ചിരിക്കുന്നത്. ആദ്യ വന്ദേ ഭാരത് കേരളത്തിന് ലഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ മറ്റൊരു റൂട്ടും ഉയർന്നുകേൾക്കുന്നുണ്ട്. ഈ റൂട്ടായാലും മലയാളികൾക്ക് പ്രയോജനം ലഭിക്കും. ചർച്ചയാകുന്ന റൂട്ടുകളെയും സ്ലീപ്പർ ട്രെയിനിനെയും കുറിച്ച് അറിയാം.
വന്ദേ ഭാരത് സ്ലീപ്പർ സെപ്റ്റംബറിൽ ഓടിത്തുടങ്ങും
ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെപ്റ്റംറിൽ പുറത്തിറക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം പറഞ്ഞ്.
ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് വന്ദേ ഭാരത് സ്ലീപ്പറിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. പുതിയ സെമി ഹൈസ്പീഡ് ട്രെയിന്‍ രാജ്യത്തെ റെയില്‍ കണക്ടിവിറ്റിയെ കൂടുതല്‍ മാറ്റത്തിന് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.
സാധ്യത ഈ രണ്ട് റൂട്ടുകൾക്ക്
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റൂട്ടിനെ സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുമെന്നായിരുന്നു റിപ്പോർട്ട്.
നിലവിൽ വന്ദേ ഭാരത് ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റിൽ മുന്നിൽ നിൽക്കുന്നതാണ് സ്ലീപ്പർ ട്രെയിൻ ഇറങ്ങുമ്പോഴും കേരളത്തിന് പരിഗണന ലഭിക്കാൻ സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുപുറമെ നിലവിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു റൂട്ട് മംഗളൂരു – ബെംഗളൂരു ആണ്.
ദക്ഷിണ കന്നഡ എംപിയാണ് അശ്വിനി വൈഷ്ണവിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പ്രയോജനം മലയാളികൾക്ക്
നിലവിൽ ഉയർന്നുകേൾക്കുന്ന രണ്ട് റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങിയാലും മലയാളികൾക്ക് പ്രയോജനം ലഭിക്കും. തിരുവന്നതപുരം – മംഗളൂരു റൂട്ടിലാണ് വന്ദേ ഭാരത് സ്ലീപ്പർ ഓടുന്നതെങ്കിൽ അത് കേരളത്തിൻ്റെ ട്രെയിൻ എന്ന് തന്ന വിശേഷിപ്പിക്കാനാകും.
നിലവിലെ സാഹചര്യത്തിൽ രാത്രിയാത്രയ്ക്ക് ബുദ്ധിമുട്ടുന്ന മലയാളികൾക്ക് അതിവേഗയാത്രയുടെ പര്യായമായി ഈ ട്രെയിൻ സർവീസ് ഉപയോഗിക്കാനാകും.
മംഗളൂരു – ബെംഗളൂരു റൂട്ടിൽ കർണാടകയിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുന്നതെങ്കിലും വടക്കൻ കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന സർവീസായി ഇത് മാറും.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മംഗളൂരുവിലെത്തി ഈ ട്രെയിനിൽ ബെംഗളൂരുവിലേക്ക് യാത്ര തുടരാം. ബെംഗളൂരുവിലുള്ള മലയാളികൾക്കും ഈ ട്രെയിൻ ഉപയോഗപ്പെടുത്താനാകും. നിലവിൽ മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിരവധി ട്രെയിനുകൾ ഓടുന്നുണ്ട്. ഇവയിൽ നാട്ടിലേക്ക് പോകാൻ പറ്റുമെന്നതിനാൽ മംഗളൂരു – ബെംഗളൂരു വന്ദേ ഭാരതും മലയാളികളുടെ സർവീസായി മാറും.
സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് അന്തിമമായില്ല
വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിൻ്റെ റൂട്ട് ഇതുവരെയും അന്തിമമാക്കിയിട്ടില്ല. റെയില്‍വേ ബോര്‍ഡാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. 16 കോച്ചുകളോടെയാണ് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പുറത്തിറങ്ങുക. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.ആകെ 1128 പേർക്ക് യാത്ര ചെയ്യാനാകും.