
കോതമംഗലം: കാർഷിക മേഖലയിൽ ഉപകാരപ്പെടുന്ന 20ൽ പരം ഉപകരണങ്ങളുടെ കണ്ടുപിടിത്തമാണ് കോതമംഗലം ഗാന്ധിനഗർ സ്വദേശി ജോസഫ് പീച്ചനാട്ടീനെ സംസ്ഥാന സർക്കാറിന്റെ കാർഷിക മേഖലയിലെ നൂതന ആശയത്തിനുള്ള അവാർഡിന് അർഹനാക്കിയത്.
ബിരുദധാരിയായ ഈ 75കാരൻ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്ന് ഡിപ്ലോമയും ഇസ്രയേലിൽ നിന്ന് ആധുനിക കൃഷിയിലും ഡ്രിപ്പ് ഇറിഗേഷൻ വാട്ടർ മാനേജ്മെന്റിലും പരിശീലനവും നേടിയിട്ടുണ്ട്.
കുറഞ്ഞ ചെലവിൽ തേൻ സംസ്കരിച്ചെടുക്കുന്നതിനുള്ള ഉപകരണം, വ്യായാമം ചെയ്തുകൊണ്ട് പശുവിനെ കറക്കുന്നതിനുള്ള ഉപകരണം, പോട്ടിങ്ങ് മിശ്രിതം കൊണ്ട് ചെടിച്ചട്ടി നിർമിക്കാനുള്ള ഉപകരണം, ജാതിക്ക, അടക്ക ഡ്രയർ, ബഡ്ഡിങ്ങ്, പുല്ലുവെട്ടി കരിയർ, വീണുപോയ പശുവിനെ ഉയർത്താനുള്ള ഉപകരണം, ചക്ക മുറിക്കുന്നതിന്, ചിപ്സ് അരിയുന്നതിന്, തേങ്ങ പൊതിക്കുന്നതിന് അടക്കമുള്ള ചെലവ് കുറഞ്ഞ ഉപകരണങ്ങളാണ് നിർമിച്ചിട്ടുള്ളത്.
നാഷണൽ ഇന്നവേഷൻ അവാർഡ്, എം.ജി, ഫിഷറീസ് -സർവകലാശാല അവാർഡുകൾ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: എൽസമ്മ. മകൾ: ടിഷു.