
അരൂർ∙ രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത അരൂരിൽ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. തുറവൂർ– അരൂർ ഉയരപ്പാത 12.75 കിലോമീറ്റർ ദൈർഘ്യത്തിൽ തൂണിനു മുകളിലൂടെയാണ് കടന്നു പോകുന്നത്. 2570 കോൺക്രീറ്റ് ഗർഡറുകളാണ് ഇതിനായി തൂണുകൾക്കു മുകളിൽ സ്ഥാപിക്കേണ്ടത്. ഇതുവരെ 1988 കോൺക്രീറ്റ് ഗർഡറുകൾ ഉറപ്പിച്ചു. ഇനി വയ്ക്കാനുള്ളത് 582 ഗർഡറുകൾ മാത്രം. ചേർത്തല മായിത്തറ, തുറവൂർ എന്നിവിടങ്ങളിലാണ് ഗർഡറുകൾ കോൺക്രീറ്റ് ചെയ്ത് നിർമിക്കുന്നത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ യാഡാണു ചേർത്തല മായിത്തറയിലുള്ളത്.
25 ഏക്കറിലേറെ സ്ഥലത്താണു യാഡുള്ളത്. തൂണുകളിൽ സ്ഥാപിക്കാൻ 35 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള കോൺക്രീറ്റ് ഗർഡറുകൾ നൂറിലധികം എണ്ണം തയാറായി യാഡിലുണ്ട്. ഗർഡറുകൾ ഉയർത്തുന്നതിനായി റിമോട്ടിൽ പ്രവർത്തിക്കുന്ന 10 ലോഞ്ചിങ് ഗ്യാൻട്രിയുടെ സഹായത്തോടെ പുള്ളർ ലോറികളിൽ കയറ്റിയാണ് യഥാ സ്ഥാനത്ത് എത്തിക്കുന്നത്.ഇതിനായി അൻപതോളം പുള്ളർ ലോറികളാണ് അശോക ബിൽഡ്കോൺ കമ്പനി എത്തിച്ചിരിക്കുന്നത്.
പരമാവധി 30 കിലോമീറ്ററോളം വേഗത്തിൽ കോൺക്രീറ്റ് ഗർഡറുമായി എത്തുന്ന പുള്ളർ ലോറിക്ക് അകമ്പടിയായി പൈലറ്റ് വാഹനം മുന്നിലും പിന്നിലും ഏർപ്പെടുത്തിയിട്ടുണ്ട്.2 തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് 7 കോൺക്രീറ്റ് ഗർഡറുകൾ വീതം ബന്ധിപ്പിച്ച് ഗർഡറുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്ത് പാതയൊരുക്കിയാണ്. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളിലായി ദിവസം 10 ഗർഡറുകൾ പിയറിനു മുകളിൽ സ്ഥാപിക്കുന്നുണ്ട്. ഇപ്പോൾ അരൂരിൽ 5–ാം റീച്ചിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പണികളാണ് നടക്കുന്നത്.