മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൊന്നാനി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. ശനിയാഴ്ച വൈകീട്ട് വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറി നോക്കിയപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തല്‍ അന്വേഷണം ആരംഭിച്ചു.