മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്. സീറ്റില്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗവും ബഹിഷ്‌കരിച്ചേക്കും. ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിർദേശം. ഇതോടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടിൽ കോൺഗ്രസ് സമ്മർദ്ദത്തിലായി. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടർച്ചയായി ചർച്ചകൾ നടക്കുന്നുണ്ട്. ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കിൽ അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല.
ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം വിശദീകരിച്ചു. മുൻ ലീഗ് നേതാവ് കെ എം ഹംസ പൊന്നാനിയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെതിരെ പിഎംഎ സലാം രംഗത്തെത്തി. സിപിഐഎമ്മിന്റെ രാഷ്ട്രീയ അപചയത്തിന്റെ ഉദാഹരണമാണിത്. നോമിനേഷന് മുമ്പ് തന്നെ പൊന്നാനിയിൽ യുഡിഎഫ് ജയിച്ചുകഴിഞ്ഞു. കെ എസ് ഹംസയ്ക്ക് ലീഗ് വോട്ടിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഇറക്കുമതി സ്ഥാനാർത്ഥിയെ പൊന്നാനിക്കാർ സ്വീകരിക്കില്ല. പ്രാമാണിത്തം പറഞ്ഞു പലരെയും മുൻപും ഇറക്കിയിട്ടുണ്ട്. കെ എസ് ഹംസയ്ക്ക് ഇടത് പക്ഷ വോട്ടുകൾ പോലും ലഭിക്കില്ലന്നും പിഎംഎ സലാം പറഞ്ഞു.