
കൊച്ചി: ഇറ്റലിയിലെ വെനീസ്, നെതർലൻഡ്സിലെ ആംസ്റ്റർഡാം, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളുടെ പ്രത്യേകതയറിയാമോ? അരികിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന നദികളാലും കനാലുകളാലും സുന്ദരമായ ഈ നഗരങ്ങളെ പോലെ നമ്മുടെ സ്വന്തം കൊച്ചിയും മാറിയാലോ? സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത പദ്ധതി
(ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനെറേഷൻ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം-ഐ.യു.ആര്ഡബ്ലിയു.ടി.എസ്)യിലൂടെയാണ് കൊച്ചിയിലെ ആറ് പ്രധാന കനാലുകൾ നവീകരിക്കപ്പെടുകയും ഇതുവഴി നഗരത്തെയൊന്നാകെ സുന്ദരമാക്കുകയും ചെയ്യാനൊരുങ്ങുന്നത്. പദ്ധതി ഉദ്ദേശിച്ചതുപോലെ നടപ്പായാൽ കൊച്ചി സുന്ദരമാകും. 3716.10 കോടി രൂപയാണ് പദ്ധതി ചെലവ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള വാട്ടര്‍ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിന്റെ ജീവനാഡിയായ കനാലുകളെല്ലാം മലിനവും ശോച്യാവസ്ഥയിലുമാണ്. അവ വൃത്തിയാക്കി, ആഴം കൂട്ടി പുനരുദ്ധരിച്ച് കനാലുകളുടെ തീരങ്ങൾ മനോഹരമാക്കി വെനീസ്, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗര വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇതിലൂടെ കളമൊരുങ്ങും. ചില കനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതുമടക്കം വലിയ വികസനപ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
കൊച്ചിയിലെ കനാല്‍ കാഴ്ചകള്‍ക്ക് ഇനി മുമ്പെങ്ങുമില്ലാത്ത സൗന്ദര്യം ഒരുക്കാനും മഴക്കാലത്ത് ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കാനും തീര്‍ത്താലും തീരാത്ത മാലിന്യപ്രശ്നത്തിന് ശാശ്വതമായ അറുതി വരുത്താനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
നഗരത്തിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവത്കരിക്കുന്നത്. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണവ. എല്ലാ കനാലുകളും ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. ഇതില്‍ ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളിൽ ബോട്ട് സര്‍വിസ് ആരംഭിക്കാനും ലക്ഷ്യമിടുന്നു. മാർക്കറ്റ് കനാൽ നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും. ആഴം കൂട്ടുന്നതിനും മണ്ണും ചെളിയും നീക്കുന്നതിന് പുറമെ നിലവിലുള്ള കനാൽ തീരം പുനർനിർമ്മിക്കുകയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത നിർമ്മിക്കുകയും ചെയ്യും
ഇടപ്പള്ളി കനാല്‍ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റര്‍ ദൂരത്ത് ബോട്ട് സർവിസ് ആരംഭിക്കാനാകും. നാലു കിലോമീറ്റർ നീളമുള്ള സൗന്ദര്യവത്കരണമാണ് ഇടപ്പള്ളി കനാലിൽ വിഭാവനം ചെയ്തിരിക്കുന്നത്. പാടിവട്ടം പൈപ്പ്ലൈൻ പാലം മുതൽ വെണ്ണല വരെയുള്ള കനാലിന്റെ സൗന്ദര്യവത്കരണമാണ് ലോകോത്തര മാതൃകയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മിയാവാക്കി വനം ഈ ഭാഗത്തു നിർമ്മിക്കും. നടപ്പാതയും ബോട്ട് ജെട്ടിയും മറ്റു കായിക വിനോദങ്ങൾക്കുള്ള വേദിയുമുള്ള നഗരത്തിലെ വ്യത്യസ്മായ ഇടനാഴി ആയി ഇടപ്പള്ളി കനാലിനെ പരിവർത്തനപ്പെടുത്തും. നിലവിൽ കലക്ടറുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇടപ്പള്ളി കനാലിന്റെ മുട്ടാർ മുതൽ മരോട്ടിച്ചുവട് വരെയുള്ള പൊന്നുംവില നടപടികൾ ഉടൻ പൂർത്തിയാകും. ബാക്കി വരുന്ന ഭാഗത്തിന്റെ ഏറ്റെടുക്കൽ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു .
വാട്ടർ സ്പോർട്സ്, ടൂറിസം, വാട്ടർ മെട്രോ…
വൈറ്റില-തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സർവിസ് തുടങ്ങുമ്പോള്‍ ഗതാഗതയോഗ്യമായ ചിലവന്നൂര്‍ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കാനാകും. ചിലവന്നൂർ കനാൽ തീരം സൗന്ദര്യവത്കരിച്ച് വാട്ടര്‍സ്പോട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താനും കൊച്ചിക്ക് മറ്റൊരു മറൈന്‍ഡ്രൈവ് കൂടി കിട്ടാനുമുള്ള സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. ഇവിടെ മനോഹരമായ നടപ്പാതകള്‍ നിർമ്മിക്കുകയും വിനോദത്തിനുള്ള ഉപാധികളും ഏര്‍പ്പെടുത്തുകയും ചെയ്യും.
ചിലവന്നൂര്‍ കനാലിനു സമീപത്തുള്ള ബണ്ട് റോഡ് പാലത്തിന്റെ പുനര്‍നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കനാലിലൂടെയുള്ള വെള്ളമൊഴുക്ക് സുഗമമാകും എന്നതിനാല്‍ മഴക്കാലത്ത് നഗരത്തിലെ വെള്ളപ്പൊക്കം മൂലമുള്ള പ്രശ്നങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും. ബണ്ട് റോഡ് പാലവും ചിലവന്നൂര്‍ കനാല്‍ നീവകരണവും ചിലവന്നൂർ കായലിന്റെ ഡ്രെഡ്ജിങ് ജോലികളും പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ ടൂറിസം സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കൂടാതെ, തേവര കനാലിൽ സ്ഥിതി ചെയ്യുന്ന കല്ലുപാലം പുനർനിർമ്മിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മംഗളവനത്തിൽ സ്ഥിതി ചെയ്യുന്ന കനാലിന്റെ ഡ്രെഡ്ജിങ് ജോലികൾ ഉടൻ ആരംഭിക്കും. പേരണ്ടൂർ കനാലിന്റെ പുറമ്പോക്ക് നിശ്ചയിക്കുന്ന സർവേ ജോലികൾ പുരോഗമിക്കുകയാണ്.