വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം  ചുമത്തുമെന്ന് പോലീസ്. പൊലീസ് ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് സൂചന നല്‍കി. അന്വേഷണ സംഘം മര്‍ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്നും കണ്ടെത്തി. ഗൂഢാലോചനയുടെ ഭാഗമായാണ് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് എന്ന് പൊലീസ്.

അന്വേഷണ സംഘം മര്‍ദനത്തിന് മുന്‍പും ഗൂഢാലോചന നടന്നെന്ന് കണ്ടെത്തി. കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. എറണാകുളത്ത് നിന്ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥന്‍ മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി.ഹോസ്റ്റലില്‍ സ്‌പോര്‍ട്‌സ് ഡേ ആയതിനാല്‍  ആരും ഉണ്ടായിരുന്നില്ല.സിദ്ധാര്‍ത്ഥനെ രാത്രി ഒന്‍പതുമണിയോടെ  കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. സിദ്ധാര്‍ത്ഥനെ ഡാനിഷും രഹാന്‍ ബിനോയിയും അല്‍ത്താഫും ചേര്‍ന്നാണ്  കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.

സഹപാഠിയോട് കുന്നിന് സമീപത്ത് വെച്ച്  മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മര്‍ദനവും നീണ്ടതായി വ്യക്തമാക്കുന്നു. സിദ്ധാര്‍ത്ഥനെ
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്  ഹോസ്റ്റലിലെത്തിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയില്‍ എത്തിച്ച് ചോദ്യം ചെയ്യലും മര്‍ദനവും തുടര്‍ന്നു. സിന്‍ജോ ജോണ്‍സണ്‍ ഇവിടെവെച്ച് സിദ്ധാര്‍ത്ഥനെ ഗ്ലൂഗണ്‍ വയര്‍ ഉപയോഗിച്ച്  നിരവധി തവണ അടിച്ചു.

തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും മർദിക്കുകയും ചെയ്തു. പിന്നീട് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തില്‍  എത്തിച്ചു. പുലര്‍ച്ചെ ഒന്നേമുക്കാല്‍ മണിക്കൂര്‍ വരെ മര്‍ദനം നീണ്ടു. മര്‍ദിക്കുന്നത് കാണാന്‍ മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ തട്ടിവിളിച്ച് എണീപ്പിക്കുകയും ചെയ്തു. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത്   ക്രൂരമായ വേട്ടയാടലില്‍ മനംനൊന്താണ് എന്ന്  പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *