തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരുന്ന മന്ത്രിസഭായോഗം ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജി.
കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കനത്ത പരാജയത്തിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല. മൂന്നാം തുടർ ഭരണം തേടി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി സർക്കാർ വലിയ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റ് നേടി യു ഡി എഫ് 10 വർഷങ്ങൾക്കിപ്പുറം അധികാരത്തിലേറിയപ്പോൾ എൽ ഡി എഫ് കേവലം 35 ലേക്ക് ഒതുങ്ങി.
=അതേസമയം മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തും ഇത്തവണ പ്രതിഫലിച്ചത് കനത്ത ഭരണവിരുദ്ധ വികാരമായിരുന്നു. 2021-ല്‍ 50,000-ത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്ത് ഇത്തവണ ഭൂരിപക്ഷം പകുതിയിലും താഴെയായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഏഴ് റൗണ്ടുകളിലും മുഖ്യമന്ത്രി പിന്നിലായിരുന്നു എന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. അന്തിമഘട്ടത്തില്‍ വിജയിച്ചു കയറിയെങ്കിലും, ഇത് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തകര്‍ച്ചയുടെ വ്യക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.
