പാലാ: കേരള നിയമസഭയിൽ രാജ്യസഭാ മാതൃകയിൽ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗൺസിൽ) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം. യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭ ഭരിക്കുന്ന സ്വതന്ത്രക്കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടമാണ് പ്രമേയം അവതരിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് വിചിത്ര ആവശ്യമുന്നയിച്ച് പാലാ നഗരസഭയിൽ പ്രമേയം. രാജ്യസഭാ മോഡലിൽ നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെട്ടായിരുന്നു പ്രമേയം.
വലിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ സംവിധാനം കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുന്നത് ഫെഡറൽ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. ജനപ്രീതിയോ ജനങ്ങളുമായി നേരിട്ടുള്ള ബന്ധമോ ഇല്ലാത്ത, എന്നാൽ രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ പിതൃത്വത്തിന്റെയോ പേരിൽ മാത്രം രംഗത്തുള്ള ചില ‘അഭിനവ നേതാക്കൾക്ക്’ സഭയിലെത്താനുള്ള ഏക വഴി ഇതാണെന്ന് പ്രമേയത്തിൽ പരിഹാസരൂപേണ പരാമർശിക്കുന്നുണ്ട്.
അതേസമയം പാലായിൽ തോറ്റ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണിയെ പരിഹസിക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തിനുള്ളതെന്ന് നഗരസഭയിലെ പ്രതിപക്ഷം ആരോപിച്ചു.
അതിനിടെ ചില നേതാക്കന്മാരെ അപമാനിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് കേരള കോൺഗ്രസ് എം അംഗം ബിജു പാലൂപ്പടവിൽ പറഞ്ഞു.നഗരസഭയുടെ ഉത്തരവാദിത്വമല്ല ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ആരെയും ലക്ഷ്യമിട്ടുള്ളതല്ലന്നും പൊതനന്മയ്ക്കാണ് പ്രമേയം അവതരിപ്പിച്ചതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
