മുംബൈ: മുംബയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിനു കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് തണ്ണിമത്തന്റെ ഉള്ളിൽ ചെന്ന എലി വിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷത്തിന്റെ അംശങ്ങൾ അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അതേസമയം 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര് മരിച്ച സംഭവം തണ്ണിമത്തന് കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ടിൽ നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് എലി വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞത്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണ കാരണമെന്നും പ്രാഥമിക നിഗമനമുണ്ടായിരുന്നു. ഇതോടെ യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നും ഡോക്ടർമാരും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു കുടുംബത്തിലെ നാലു പേരാണ് വിഷബാധയേറ്റ് മരിച്ചത്. അബ്ദുള്ള ദോകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. മുംബൈയിലെ തങ്ങളുടെ വീട്ടിൽ ബന്ധുക്കൾക്കായി ഇവർ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മട്ടൺ പുലാവ് അടക്കമുള്ള ഭക്ഷണ സാമഗ്രികൾ വിളമ്പുകയും ചെയ്തു. ബന്ധുക്കൾ പോയതിന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ 1 മണിക്കാണ് കുടുംബം തണ്ണിമത്തൻ കഴിച്ചതെന്നാണ് അനുമാനം. പുലർച്ചെ 5 മണിയോടെ, എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും വരികയും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയും ചെയ്തു.
