ആലുവയിൽ നഴ്സ് ലെനയുടെ മരണത്തിൽ അടിമുടി ദുരൂഹത. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി.
ഈ മാസം 24നാണ് കിഴക്കഞ്ചേരി തട്ടാംകുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോൺ (25) മരിച്ചത്. തൃശൂർ ഒളരി മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന മാർച്ച് 24ന് രാവിലെ പരീക്ഷ എഴുതാനെന്ന് പറഞ്ഞാണ് എറണാകുളത്ത് എത്തിയത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചുവെന്നാണ് കുടുംബത്തിന് ആദ്യം കിട്ടിയ വിവരം.
എന്നാൽ, ആലുവയിൽ വച്ചു തങ്ങളോടൊപ്പം കുഴിമന്തി കഴിച്ചതിനു പിന്നാലെ യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കൾ പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണു മരിച്ചതെന്നാണു പറയുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമാണു വീട്ടുകാരുടെ ആവശ്യം. മകളെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ രണ്ട് യുവാക്കൾക്ക് പങ്കുണ്ടെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
