കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി സ്ഥിരീകരിക്കേണ്ടത്
മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. കാറിൽ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന. കാറിന്റെ ഉൾവശം മാത്രം കത്തിയതിനാൽ ആദ്യംമുതലേ തീപ്പിടിത്തത്തിൽ ദുരൂഹത പോലീസ് സംശയിച്ചിരുന്നു. ബോണറ്റിലെ എൻജിൻ ഭാഗത്തോ ഡീസൽ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല.
സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങൾ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് സോനയെ രജിൻ ലാൽ വന്ന് വിളിച്ചു കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ ചികിത്സയിലാണ്.
