പാല: കത്തോലിക്ക സഭയ്ക്കും അതിന്റെ മുഖപത്രമായ ദീപിക പത്രത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത് ഷോൺ ജോർജ് പറഞ്ഞു.
സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു.
ദീപിക പത്രം കെ.സി. വേണുഗോപാലിനും ജോസ് കെ. മാണിക്കും വേണ്ടി വിടുപണി ചെയ്യുകയാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് പത്രം രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ദീപികയിൽ വരുന്ന ലേഖനങ്ങൾ സഭകളുടെ ഔദ്യോഗിക അഭിപ്രായമായി കാണുന്നില്ല. ചില വ്യക്തികൾ പിതാക്കന്മാരുടെ ലേബലിൽ യുഡിഎഫിന് വേണ്ടിയും മറ്റ് വ്യക്തികൾക്ക് വേണ്ടിയും പ്രവർത്തിക്കുകയാണെന്നും, ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു
‘സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ട് വോട്ട് ചെയ്യുന്നവരല്ല. എങ്ങനേയും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇന്നലെയും ദീപിക പറഞ്ഞു. സഭാ മുഖപത്രമെന്ന് പറയുകയും ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്നു. സഭയുടേതാണ് ഈ നിലപാടെങ്കിൽ ഞങ്ങൾക്കും നിലപാട് മാറ്റേണ്ടി വരും.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധിയിലും കൂടെ നിന്നത് ഷോൺ ജോർജും ബിജെപിയും അമിത് ഷായുമൊക്കെയാണ്. മറ്റുള്ള പാർട്ടിക്കാരാരും ഉണ്ടായിരുന്നില്ല. സഭയ്ക്ക് എന്തു ഗുണമാണ് കോൺഗ്രസിനേയും സിപിഎമ്മിനേയും കൊണ്ടു ഉണ്ടായത്.
