കൊച്ചി : കുടുംബസമേതം അവധി ആഘോഷിക്കാനായി എത്തിയ മലയാളി ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ കടലിൽ മുങ്ങി മരിച്ചു. തിരുവനതപുരം പുത്തൻചന്ത ഉണ്ണീസ് ലെയ്ൻ ശ്രീവിജയത്തിൽ ടി. സി. രാജന്റെ മകൻ ആർ. ശ്രീരാജ് (41) ആണ് മരിച്ചത്. ഭാര്യ മോനിഷ മോഹനും മകൻ അനിരുദ്ധ് എസ് രാജും ഒപ്പമുണ്ടായിരിന്നു.
ലക്ഷദ്വീപിൽ വിങ് കമാൻഡർ ഇൻചാർജായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീരാജ് കുടുംബത്തോടൊപ്പം താജ് റിസോർട്ടിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 4:30 നും 5:30 നും ഇടയിൽ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്.
കടലിലെ ആഴമേറിയ ഭാഗത്തേക്ക് അബദ്ധത്തിൽ നീങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ബംഗാരം ദ്വീപിന്റെ തീരപ്രദേശങ്ങളിൽ ചില ഭാഗങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന മേഖലകളുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
അപകടസമയം സ്ഥലത്ത് പോലീസും രക്ഷാപ്രവർത്തകരും ഉണ്ടായിരുന്നതിനാൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരാവസ്ഥയിൽ ശ്രീരാജിനെ ബോട്ടിൽ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം വ്യോമസേനയുടെ ഡോണിയർ വിമാനത്തിൽ തിരുവന്തപുരത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ അഗത്തി പോലീസ് അന്വേഷണം ആരംഭിച്ചു. തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
