Temperature rises in Kerala
Local news

എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു: നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

എറണാകുളം ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഫെബ്രുവരി ആദ്യ വാരത്തിൽ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയർന്ന താപനില 37° C ക്ക് അടുത്താണ്. ചില ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ ഇതിലധികവും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 36.1°C ചൂട് രേഖപ്പെടുത്തി. കാലാവസ്ഥ വകുപ്പിന്റെ തന്നെ ജില്ലയിലെ വിവിധ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 37°C – 40°C ന് ഇടയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപെടുത്തി. ഇനി വരുന്ന ദിവസങ്ങളിലും ചൂട് കൂടാൻ തന്നെയാണ് സാധ്യത. 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവയ്ക്ക് തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്നിബാധകൾക്ക് സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് കാട്ടുതീ സാധ്യത കൂടുതലുള്ളതും ജനുവരി അവസാനം മുതൽ മെയ് ആദ്യം വരെയുള്ള കാലയളവിലാണ്. അതോടൊപ്പം, വരുന്ന വേനൽക്കാലത്ത് ജലദൗർലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഗാർഹികവും വൈയക്തികവുമായ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇവ രണ്ടും സംബന്ധിച്ച് പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെക്കുന്നത്.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

  • പകൽ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *