
കൊച്ചി: ഒളിവിൽ കഴിയുന്ന റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ശനിയാഴ്ച കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നിശ്ചയിച്ചിരുന്ന ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിവച്ചത്
. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടറുടെ പീഡന പരാതിയിൽ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് സംഘാടകർ പരിപാടി മാറ്റിയത്. മറ്റൊരു ദിവസം പരിപാടി നടത്തുമെന്നാണ് സംഘാടകർ പറയുന്നത്.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി.
ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വേടൻ പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലൈ മുതൽ വേടൻ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു.
പിന്മാറ്റം തന്നെ മാനസികമായി തകർത്തെന്നും പലപ്പോഴായി വേടന് 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ ബാങ്ക് അക്കൗണ്ട്, ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടൻ പ്രതികരിച്ചിരുന്നു.