കൊച്ചി: കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്ന ”മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു പോലീസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം . ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സിനിമക്കായി ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. നേരത്തെ സിനിമയുടെ നിര്‍മാതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടിയുടെ ബേങ്ക് അക്കൗണ്ടാണ് എറണാകുളം സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ച് ഉത്തരവിറക്കിയത്.ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസ് കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് ഹർജിയിലുള്ളത്. ചിത്രം ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജ് പറയുന്നു. ഫെബ്രുവരി 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.