സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നത്. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്.
ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. ഇതിലൂടെ ഒരോദിവസം 465 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നുണ്ട്. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നിൽക്കുന്നത്. കെഎസ്ഇബി കമ്പനികളുമായി പലതവണ ചർച്ച നടത്തിയെങ്കിലും അപ്പോഴും വൈദ്യുതി നൽകുന്നതിന് കമ്പനി തയാറായിട്ടില്ലെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രധാനമായും പറയുന്നത്.