കൊച്ചി: കുസാറ്റ് കലോത്സവത്തിനിടെ സിൻഡിക്കേറ്റ് അംഗം വിദ്യാർഥിനിയെ കടന്നു പിടിച്ച സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോഡിനേറ്റർ കെ.കെ ഗിരീഷ്‌കുമാറിനോടും വി.സി റിപ്പോർട്ട് തേടി. ഗിരീഷ് കുമാറിനെ കലോത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കി. ഹിന്ദി വകുപ്പിലെ ഡോ. ബിന്ദുവിനാണ് കലോത്സവത്തിന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത്.സ്ത്രീകൾ നൽകിയ പരാതികൾ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിസി ആവശ്യം ഉന്നയിച്ചു. എസ്.എഫ്.ഐ പ്രവർത്തകയായ ഇര ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടില്ല. സംഭവത്തിന് സാക്ഷിയായ അധ്യാപകരും ജീവനക്കാരും പ്രശ്‌നം ഒതുക്കിത്തീർക്കാനാണ് ശ്രമം നടത്തുന്നത്. ആരോപണ വിധേയനായ സിൻഡിക്കേറ്റ് അംഗം ഇന്ന് കാമ്പസിൽ വന്നിട്ടുണ്ട്. കാമ്പസിലുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ അടിയന്തര യോഗം ചേർന്നു. വിവാദ ജീവനക്കാരനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *