മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളജിനെതിരെ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം. കാലുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ നിലമ്പൂർ സ്വദേശിനി പാർവതി (73)യുടെ വലതു കാലിലെ ഞരമ്പാണ് മുറിഞ്ഞത്. മെയ് ആദ്യവാരം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് വയോധിയ്ക്ക് കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ടത്.
സർജറിക്ക് ശേഷം കാലിൻറെ നിറം മാറുകയും ബന്ധുക്കൾ കാലിൽ സ്പർശിച്ചപ്പോൾ തണുപ്പ് അനുഭവപ്പെടുകയും തോന്നിയതിന് പിന്നാലെയാണ് രോഗിയുടെ കാലിൻറെ ചലനശേഷി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് രോഗിയെ മറ്റൊരു ഹോസ്പിറ്റലിലോട്ട് കാണിക്കാൻ പറയുകയായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ സ്കാനിങ്ങിൽ ആണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. ഇതിനുമുമ്പും വയോധിക ഒന്നിൽ കൂടുതൽ ശാസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡിഎംഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമായി സംസാരിച്ചിട്ട് വിശദീകരണം നൽകാമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ മറുപടി കൊടുത്തു.
