കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന്. ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കുകയാണ്. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കാരം നടത്തും. ഭീകരർ രാമചന്ദ്രനെ വെടിവച്ച് കൊന്നത് മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ്.
ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ മുന്നിൽ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെയും ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു.
പഹൽഗാം സന്ദർശനത്തിനിടെ വെടിയൊച്ച കേട്ട് ഞങ്ങൾ ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഭീകരർ തങ്ങൾക്ക് മുന്നിലെത്തിയതെന്ന് ആരതി പറഞ്ഞു. തുടർന്ന് അവർ കലിമ എന്ന് രണ്ട് തവണ പറഞ്ഞു. അറിയില്ല എന്ന് പറഞ്ഞപ്പോൾ അച്ഛന് നേരെ വെടിയുതിർക്കുകയായിരുന്നു.
അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞ എനിക്ക് നേരെയും അവർ തോക്ക് ചൂണ്ടിയിരുന്നു എന്നാൽ കുട്ടികൾ നിലവിളിച്ചപ്പോൾ അവർ അവിടെ നിന്നും മാറി. അച്ഛൻ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മക്കളെയും കൂട്ടി കാട്ടിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ആരതി കൂട്ടിച്ചേർത്തു.
പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.