കോഴിക്കോട്: വെസ്റ്റ്നൈൽ ഫീവർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കൂടിയേ തീരൂവെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗം പരത്തുന്നത് ക്യൂലക്സ് കൊതുകുകളാണ്. ഈ രോഗം പകരുന്നത് മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കല്ല, മറിച്ച് രോഗം ബാധിച്ച പക്ഷിയെയോ മൃഗത്തെയോ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം നടക്കുക. രോഗം കൂടുതൽ അപകടകരമായി മാറുന്നത് പ്രതിരോധ ശേഷി കുറവായവരിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ കോഴിക്കോട് ജില്ലക്കാരായുള്ളത് നാല് പേരാണ്. ഗുരുതരാവസ്ഥയിലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാൾ. രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പരിശോധന നടത്തിയപ്പോഴാണ്. ശേഷം പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സ്രവങ്ങള്‍ അയച്ച് രോഗം സ്ഥിരീകരിച്ചു.