കൊച്ചി: യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വാഹന പര്യടനം സാക്ഷ്യം വഹിച്ചത്. സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച അൽമിറ അഷ്‌റഫും അൽഫായിസ് അഷ്‌റഫും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയൊരു മുഹർത്തതിനായി കാത്തിരിക്കുകയായിരുന്നു. ഹൈബി ഈഡന്റെ ഓഫിസിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ ബന്ധപ്പെട്ട് എന്നാണ് സ്‌ഥാനാർഥി പര്യടനത്തിന് ഹൈബി എത്തുക എന്ന് ആരായുന്നുണ്ടായിരുന്നു. ഇന്നലെ ഹൈബി ഈഡൻ എത്തുമെന്ന് അറിഞ്ഞ് ഇരുവരും രാവിലെ മുതൽ റോഡരികിൽ ഹൈബിയെ കാത്തിരിപ്പായിരുന്നു. തുറന്ന വാഹനത്തിൽ സ്‌ഥാനാർഥി എത്തിയപ്പോൾ തന്നെ ഇരുവരുടെയും മുഖത്ത് ചിരി പടർന്നു. ഇരുവരെയും കണ്ട ഹൈബി വാഹനത്തിൽ നിന്നിറങ്ങി ഇവർക്ക് അരികിലേക്ക് ഓടിയെത്തി. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞ ഇരുവരെയും ഹൈബി ചേർത്തുതിപിടിച്ചു. തങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകർന്ന ഹൈബിയെ മറക്കാൻ കഴിയില്ലെന്ന് അൽമിറയും അൽഫായിസും പറഞ്ഞു. ഇവരുടെ സ്നേഹപ്രകടനം കണ്ടുനിന്നവർ പോലും ഈറനണിയിച്ചു. ഇരുവർക്കും താങ്ങും തണലുമായി ഏറെക്കാലമായി ഹൈബി ഈഡൻ ഇവർക്കൊപ്പമുണ്ട്. ഇവർക്കായി രണ്ട് ബൈപാത് മെഷീൻ സ്‌ഥിരമായി ഏർപ്പെടുത്തിയത് ഹൈബി ഈഡനായിരുന്നു. ഇവർക്ക് സ്‌കൂളിൽ പോകുന്നതിനായി വീൽചെയർ അടക്കമുള്ള എല്ലാ സഹായവും ചെയ്തതും ഹൈബിയാണ്. അന്ന് മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇരുവർക്കും ഹൈബി ഈഡനുമായി ഉള്ളത്. ഏലൂർ, കളമശേരി ഭാഗത്തായിരുന്നു ഇന്നലെ ഹൈബി ഈഡൻ പര്യടനം നടത്തിയത്. രാവിലെ പാതാളം കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉച്ചയ്ക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പര്യടനം അവസാനിച്ചു. വൈകിട്ട് കളമശേരി മേഖലയിലെ പര്യടനം മുട്ടറിൽ നിന്നാരംഭിച്ചു. കനത്ത ചൂടിനെ വകവെയ്ക്കാതെ നൂറുകണക്കിനാളുകളാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. അൻപതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം എച്ച് എം ടി കോളനിയിലാണ് ഇന്നലത്തെ പര്യടനം സമാപിച്ചത്.